ചാലക്കുടി: കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വേളാങ്കണ്ണിയിലേക്ക് ബസ് സർവീസ് അനുവദിച്ച മന്ത്രിയുടെ പ്രഖ്യാപനം ഇനിയും നടപ്പിലായില്ല. കഴിഞ്ഞ ഫെബ്രുവരി 17 ന് കെ എസ്ആർടിസി സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കാനെത്തിയ അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനമാണ് വെറുതെയായത്. ചാലക്കുടി സെന്റ്് മേരീസ് ഫോറോന പള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയപ്പോഴാണ് വേളാങ്കണ്ണിയിലേക്ക് ബസ് അനുവദിച്ചതായി പ്രഖ്യാപിച്ചത്.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും ഒരു ബസ് വേളാങ്കണ്ണിയിലേക്ക് അനുവദിച്ചതായാണ് അറിയിച്ചത്. എന്നാൽ പ്രഖ്യാപനം നടപ്പിലായില്ല. അധികനാൾ കഴിയുംമുന്പെ മന്ത്രി അധികാരത്തിൽനിന്നും പുറത്താകുകയും ചെയ്തു. നിർമാണോ ദ്ഘാടനം നടത്തിയ ബസ് ടെർമിനലിന്റെ പണിയും ആരംഭിച്ചില്ല.